ഡിസംബർ 31ലെ മഞ്ഞുതിരുന്ന രാവ്. ഒരു വർഷം ഉരുട്ടിക്കയറ്റിയ ജീവിതഭാരം കൈവിട്ട് പൊട്ടിച്ചിരിക്കുന്ന നിമിഷം. ഹർഷവും ഉന്മാദവും സങ്കടവും നിരാശയും പ്രതീക്ഷയും കൂടിക്കലർന്ന് മനുഷ്യനെ വിണ്ണോളമുയർത്തി ഭൂമിയിലേക്കു തിരികെയെത്തിക്കുന്ന മാന്ത്രികാനുഭവമാണ് ഓരോ പുതുവത്സരവും സമ്മാനിക്കുന്നത്.
നാളെ രാവിലെ ഉണരും എന്ന പ്രതീക്ഷയോടെയാണ് എല്ലാ ദിവസവും രാത്രി നാം ഉറങ്ങുന്നത്. രാവിലെ കണ്ണു തുറക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവു നല്കുന്ന ആഹ്ലാദമാകട്ടെ അവർണനീയവും. ആ നിലയ്ക്ക് ഓരോ ദിവസവും പുതുജീവനാണ് നമ്മിൽ തുടിക്കുന്നത്. അനന്തമായ കാലപ്രവാഹത്തിൽ നിരവധി പുതുജീവിതങ്ങളിലൂടെ കടന്നുപോകുന്ന ജീവൻ.
പുതുവർഷമെത്തിയപ്പോൾ ജപ്പാനിലെ ഒരു സെൻ ആശ്രമത്തിലെ വാതിലിൽ ഗുരുവായ സന്യാസി എഴുതിവച്ചതിങ്ങനെ: “ഇന്നലെകൾ മരിച്ചു, നാളെകൾ ജനിച്ചിട്ടില്ല. അതിനാൽ ഈ നിമിഷം മാത്രമാണ് പുതിയത്.”
ഒരു ശിഷ്യൻ ആശ്ചര്യത്തോടെ ചോദിച്ചു: “ഗുരുവേ, പിന്നെ എന്തിനാണ് നമ്മൾ പുതുവർഷം ആഘോഷിക്കുന്നത്?” ചിരിച്ചുകൊണ്ട് ഗുരുവിന്റെ മറുപടി: “ഓരോ ശ്വാസവും ഓരോ പുതുവർഷമാണ്. നീ അത് തിരിച്ചറിയുന്ന നിമിഷം ആഘോഷമായി മാറുന്നു.”
കാലത്തെ വർഷങ്ങളായല്ല, ഓരോ നിമിഷവും ശ്വാസവുമായാണ് സെൻ ജീവിതം അനുഭവിക്കുന്നത്. ഇവിടെ പുതുവർഷം എന്നത് ഉണർന്നിരിക്കാനുള്ള ഒരു ഓർമപ്പെടുത്തൽ മാത്രമാണ്. പുതുവർഷം എന്നത് വരാനിരിക്കുന്ന ഒന്നല്ല, നാം ജീവിക്കുന്ന ഈ നിമിഷമാണെന്ന് ഈ കഥ നിരന്തരം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
“വയസാകുംതോറും ആളുകൾ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാകും എന്നു പറയുന്നത് ശരിയല്ല. സ്വപ്നങ്ങളുടെ പിന്നാലെ പോകാതിരിക്കുമ്പോൾ അവർക്ക് വയസാകുകയാണ്” എന്ന് പറഞ്ഞത് ഗബ്രിയേൽ ഗാർസിയ മാർകേസ് ആണ്. ഓരോ ദിവസവും മാസവും വർഷവും മാറുമ്പോൾ മരണവും നമ്മളും തമ്മിലുള്ള ദൂരം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. തീവ്രവെളിച്ചത്തിന്റെ മതിഭ്രമങ്ങളുടെയും സംഗീതവിസ്ഫോടനങ്ങളുടെയും നൃത്തത്തിന്റെ ചടുലവേഗങ്ങളുടെയും അകമ്പടിയോടെ ഓരോ പുതുവർഷത്തിലും നമ്മളാഘോഷിക്കുന്നത് ആസന്നമായ നമ്മുടെ മരണത്തെത്തന്നെയല്ലേ?
മരണവും ഉത്ഥാനവും അതിജീവനവും, ചിന്തിക്കാൻ തുടങ്ങിയതുമുതൽ മനുഷ്യരുടെ ദാർശനികവ്യഥകൾക്കു കൂട്ടാണ്. ഓരോ രാവും മൃത്യുവിന്റേതാണ്. ഓരോ പുലർച്ചയും ഉയിർപ്പിന്റേതും. കാലത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് കുതറിമാറാനുള്ള ശ്രമം ഓരോ ജീവിതത്തെയും വ്യതിരിക്തവും അർഥപൂർണവും വേദന നിറഞ്ഞതുമാക്കുന്നുണ്ട്. നൈമിഷികമായ ആഹ്ലാദങ്ങളും വിജയാട്ടഹാസങ്ങളും അന്തരീക്ഷത്തെ ത്രസിപ്പിക്കുന്നുണ്ടെങ്കിലും അകക്കാമ്പിൽ ആകുലനാണ് മനുഷ്യൻ. ആ ആകുലതയാണ് മതങ്ങളും ദർശനങ്ങളും പങ്കുവയ്ക്കുന്നത്. ആ ആകുലതയുടെ വകഭേദങ്ങളാണ് കൊല്ലുന്ന മനുഷ്യനെയും നശിപ്പിക്കുന്ന മനുഷ്യനെയും തിന്നുന്ന മനുഷ്യനെയും പീഡിപ്പിക്കുന്ന മനുഷ്യനെയുമൊക്കെ രൂപപ്പെടുത്തുന്നത്.
എല്ലാ ജീവജാലങ്ങളിലുമെന്നപോലെ അതിജീവനത്തിനുള്ള ത്വര മനുഷ്യരിലും തുടിക്കുന്നുണ്ട്. മനുഷ്യവംശത്തിന്റെ ചരിത്രംതന്നെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും തോരാമഴയുടെ പെയ്ത്താണ്. “കാലമിനിയുമുരുളും, വിഷു വരും, വർഷം വരും” എന്ന് കവി പാടുമ്പോഴും, ഹിറ്റ്ലർക്കു മുന്നിൽ നാലു സ്വർണപ്പതക്കം മാറോടടുക്കി കറുത്തൊരു മഹാമേരുവായി നിന്ന ജസ്സി ഓവൻസിനെ ഓർക്കുമ്പോഴും, ബധിരതയ്ക്കു നേരേ പുഞ്ചിരിച്ച് ഉൾമനസിലെ താളബോധത്താൽ ബീഥോവൻ തീർത്ത സിംഫണികൾ നമുക്കുള്ളിൽ പിടഞ്ഞുയരുമ്പോഴും ഈ തോരാമഴ നാമനുഭവിക്കുന്നുണ്ട്.
യുദ്ധഭൂമിയാണ് മനുഷ്യമനസ്. അവിടെ ചിതറിവീഴുന്ന കബന്ധങ്ങൾക്കും ഒഴുകുന്ന ചോരയ്ക്കും അവസാനമില്ല. ഓരോ ദുരന്തവും ചങ്ങല കിലുക്കി നമ്മെ തളച്ചിടാനെത്തുമ്പോഴും ഫീനിക്സ് പക്ഷിയുടെ ചിറകടിയാണ് ഉള്ളിലുയരേണ്ടത്. “കഴിഞ്ഞ വർഷത്തെ വാക്കുകൾ കഴിഞ്ഞ വർഷത്തെ ഭാഷയുടേതാണ്; വരാനിരിക്കുന്ന വർഷത്തെ വാക്കുകൾ പുതിയൊരു ശബ്ദത്തിനായി കാത്തിരിക്കുന്നു.” എന്ന ടി.എസ്. എലിയറ്റിന്റെ വാക്കുകൾ തീവ്രസംഗീതമായി കൂടെയുണ്ട്.
അനിശ്ചിതത്വത്തിന്റെയും ആശ്ചര്യങ്ങളുടെയും സാധ്യതകളുടെയും സൗന്ദര്യശാസ്ത്രമാണ് ജീവിതത്തെ നയിക്കുന്നത്. അവിടെ മാറ്റത്തിന്റെ രഹസ്യം പഴയതിനോട് പോരാടുന്നതിലല്ല; മറിച്ച്, പുതിയത് കെട്ടിപ്പടുക്കുന്നതിലാണ്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നിറഞ്ഞ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ അനിശ്ചിതത്വത്തെ മറികടന്ന് സാധ്യതകളെ സ്വീകരിക്കാൻ നാം തയാറാകുകയാണ്.
മനുഷ്യന്റെ അന്വേഷണകാന്തി ഓരോ പുലരിയെയും ജ്വലിപ്പിക്കുകയാണ്. രണ്ടുപേർ ഒരിക്കലും ഒരു വഴിക്ക് അന്വേഷിക്കുന്നില്ല എന്ന് ലോകസാഹിത്യത്തിലെ മഹാനായ ജർമൻ ദാർശനികൻ ഹെർമൻ ഹെസ്സെ വിളംബരം ചെയ്യുമ്പോൾ ഈ സത്യമാണ് തെളിഞ്ഞു പ്രകാശിക്കുന്നത്.
ഹെസ്സെയുടെ ‘സിദ്ധാർഥ’ എന്ന നോവലിൽ മകന്റെ അവഹേളനത്താൽ ആകുലചിത്തനായി സിദ്ധാർഥ ഒരു നദിയിലിറങ്ങുന്നുണ്ട്. അച്ഛൻ, മകൻ, കമല, ഗോവിന്ദ, ഒടുവിൽ താനും നദിയിൽ പ്രത്യക്ഷമാകുകയാണ്. എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക്. ഓരോരുത്തരും ഓരോ ലക്ഷ്യത്തിലേക്കു തിരിഞ്ഞുനിൽക്കുന്നു. എല്ലാവർക്കും അവരവരുടേതായ വേദനകൾ. എന്നാൽ എല്ലാ വേദനകളും നദിയുടെ ഒഴുക്കിൽ അലിഞ്ഞില്ലാതാകുന്നു. ഈ പുഴ കാലപ്രവാഹമാണ്. കാലപ്രവാഹത്തിൽ അലിയാത്ത വേദനകളില്ല എന്ന ശാശ്വതസത്യമാണ് ഈ പുഴയിലെ ഓളങ്ങൾ മനുഷ്യരോടു പറയുന്നത്.
ഹെസ്സെയുടെ ‘ഏകാകിയായ ചെന്നായ’യെപ്പോലെയാണ് ആധുനികലോകത്തിലെ മനുഷ്യർ. ഒരേസമയം ചെന്നായയായും മനുഷ്യനായും അവർ മാറും. അധികാരത്തിനു മുന്നിൽ മുട്ടുകുത്തി നാലുകാലിൽ ഇഴയേണ്ടിവരുന്നു. അടുത്തനിമിഷം ഇരയുടെമേൽ ചെന്നായയെപ്പോലെ ചാടിവീണ് കടിച്ചുകീറുന്നു.
യുദ്ധത്തിന്റെയും അശാന്തിയുടെയും കാർമേഘപടലങ്ങൾ ഭൂമിയെ മൂടിയിരിക്കുന്നു. അതിനിടയിലൂടെ കടന്നുവരാൻ സൂര്യരശ്മികൾ അതികഠിനമായ ശ്രമത്തിലാണ്. എന്നത്തെയുംപോലെ പഴയതിനെ നവീകരിച്ചുകൊണ്ട് പുതിയൊരു തലമുറ ഉദയം ചെയ്യുന്നുണ്ട്. ഭേദചിന്തകളില്ലാതെ, കാപട്യങ്ങളില്ലാതെ വളരാൻ അവർക്ക് ഇടമുണ്ടാകട്ടെ. തങ്ങളുടെമേൽ പുതച്ചിരിക്കുന്ന ആട്ടിൻതോലിന്റെ നിഷ്കളങ്കതയിലേക്ക് ചെന്നായ്ക്കൾ പരിവർത്തനം ചെയ്യപ്പെടട്ടെ.
“മഞ്ഞുകാലത്തിന്റെ മധ്യത്തിലും തന്റെയുള്ളിൽ തോൽപ്പിക്കാനാകാത്ത ഒരു വേനൽക്കാലമുണ്ട്” എന്ന് ലെയോ ടോൾസ്റ്റോയി തിരിച്ചറിഞ്ഞതുപോലെ ഈ പുതുവർഷനിമിഷത്തിൽ മനുഷ്യരാശിക്കും തിരിച്ചറിവുണ്ടാകട്ടെ.